തിരുവനന്തപുരം: അൻവർ പോരാടുന്നത് എന്തിന് വേണ്ടി? നിങ്ങൾ വിചാരിക്കും പൊലീസിനെ ശുദ്ധീകരിക്കാനും സിപിഎമ്മിനെ രക്ഷിക്കാനും ആണെന്ന്. നിങ്ങൾക്ക് തെറ്റി.സിപിഎമ്മിൻ്റെയും പിണറായിയുടെയും ഊതിവീർപ്പിച്ച പ്രത്യയശാസ്ത്രം അവസാനിക്കുന്ന ഘട്ടത്തിലാണെന്ന ബോധ്യം പാർട്ടി നേതൃത്വത്തിൽ പലർക്കും ഉണ്ടായിട്ട് 5 വർഷത്തോളമായിരുന്നു. ഇതോടെ അടുത്ത നേതൃത്വവും ഭരണവും പിടിച്ചെടുക്കാൻ വേണ്ടി രണ്ട് വിഭാഗങ്ങൾ പ്രവർത്തനം തുടങ്ങി. ഒരു വിഭാഗം മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിൻ്റെ പിന്തുണയോടെയും മറ്റൊരു വിഭാഗം ആദ്യഘട്ടത്തിൽ പി.ജയരാജൻ്റെയും പിന്നീട് ഇ.പി.ജയരാജൻ്റെയും അതിന് ശേഷം കെ.കെ.ശൈലജയുടെയും നേതൃത്വം മാറി മാറി പരീക്ഷിച്ചുമാണ് പ്രവർത്തിച്ചത്. റിയാസ് വിഭാഗത്തിൽ കെ.ടി.ജലീലും, അൻവറും അടങ്ങുന്ന സംഘം പ്രവർത്തനം നിയന്ത്രിച്ചു. കരാർ ലോബി, റിയൽ എസ്റ്റേറ്റ് ലോബി, സ്വർണ്ണ വ്യാപാര ലോബി, റിസോർട്ട് ലോബി, പ്രവാസി ലോബി എന്നിവർ ഈ വിഭാഗത്തിന് പിന്തുണ നൽകി. പുറമേ നിന്ന് ഇവർക്ക് കിട്ടിയത് മുസ്ലീം ലീഗിലെ 'കുഞ്ഞാലിക്കുട്ടി വിഭാഗത്തിൻ്റയും എസ്ഡിപിഐയുടെയും പിന്തുണയും സഹകരണവുമാണ്. എന്നാൽ മറുവശത്ത് സാമ്പത്തിക പിന്തുണയ്ക്ക് ഉണ്ടായിരുന്നത് ക്വാറി ഉടമകളിലെ ഒരു വിഭാഗവും ഒരു കൂട്ടം ഉദ്യോഗസ്ഥ വിഭാഗവും മാത്രമായിരുന്നു. ഇതോടെ ഈ വിഭാഗം ബിജെപിയോട് അടുക്കാനും സഹകരിക്കാനും തുടങ്ങി. അതോടെ ആദ്യം പി.ജയരാജനും, പിന്നീട് ഇ.പി.ജയരാജനും പിന്നാലെ കെ.കെ.ശൈലജയും ഒതുക്കപ്പെട്ടു. റിയാസ് വിഭാഗത്തെ തകർക്കാൻ മറുവിഭാഗംനടത്തിയ നീക്കങ്ങളാണ് സ്വർണ്ണക്കടത്ത്, ഖുറാൻ കടത്ത്, ഈന്തപ്പഴക്കടത്ത്, ബിരിയാണി ചെമ്പ് കടത്ത്, ശിവശങ്കരൻ, സ്വപ്ന നായർ എന്നിവയിലേക്ക് വിഷയങ്ങൾ എത്തിച്ചത്. മറുവശത്താകട്ടെ പി.ജയരാജനും, ഇ.പി.ജയരാജനും, കെ.കെ.ശൈലജയും പൂർണ്ണമായി മൂലയ്ക്കാകും വിധം കളിക്കാൻ മറുവിഭാഗത്തിന് സാധിച്ചു. മന്ത്രിയുടെ അധികാരത്തിൽ നിന്ന് ഗോവിന്ദനെ മാറ്റി പാർട്ടി സെക്രട്ടറി സ്റ്റാമ്പ് പതിപ്പിച്ചു ഒതുക്കി. ജോൺ ബ്രിട്ടാസിനെ തിരുവനന്തപുരത്ത് ചുറ്റിത്തിരിയാൻ നിർത്താതെ ഡൽഹിക്ക് കയറ്റി വിട്ടു. ഒത്താൽ ബിജെപിയുമായി ബന്ധം സ്ഥാപിക്കാൻ ജോണി നെ ഉപയോഗിക്കാമെന്നും റിയാസ് പക്ഷം കണക്ക് കൂട്ടുന്നു.പക്ഷെ ആ വഴിക്ക് അത്രയ്ക്ക് ക്ലച്ച് പിടിക്കാൻ റിയാസ് വിഭാഗത്തിന് കഴിഞ്ഞില്ല. കാരണം ഇപ്പുറത്ത് ഇ.പി.ജയരാജൻ രാജീവ് ചന്ദ്രശേഖർ, വത്സൻ തില്ലങ്കേരി, ശോഭസുരേന്ദ്രൻ, തുടങ്ങിയ ബിജെപി നേതാക്കളുമായും എം. എന്ന ബിജെപിയുടെ അതിമാനുഷനുമായും ഇ.പി. ജയരാജൻ ബന്ധവും വ്യാപാര ബന്ധവും വ്യാപിപ്പിച്ചു കഴിഞ്ഞിരുന്നു. ബിജെപിയിലെയും ആർഎസ്എസിലേയും ചില ഉന്നത നേതാക്കളുമായി രഹസ്യ വ്യക്തി സൗഹൃദങ്ങൾ സ്ഥാപിക്കാനും ഒരു നിര നേതാക്കാൾക്ക് സാധിച്ചു. പി.ജയരാജനും ഇ.പി.ജയരാജനും തമ്മിൽ ഉള്ളത് ഈഗോ പ്രശ്നം മാത്രമായിരുന്നു. ഒരു കാലത്ത് പാർട്ടി ലൈൻ നടപ്പിലാക്കാൻ പിണറായി തിരഞ്ഞെടുത്തത് പി.ജയരാജനെയും സാമ്പത്തിക ശക്തി നേടാൻ ഇ.പി.ജയരാജനെയുമാണ് ഉപയോഗിച്ചിരുന്നത്. വൈരുധ്യാധിഷ്ഠിത പ്രചരണ തന്ത്രമൊരുക്കുന്നതിന് എം.ജയരാജനെയും കൂട്ടി. മൂന്ന് ജയരാജൻ മാർക്കും പൊതുവിൽ ഉണ്ടായിരുന്നത് പിണറായി ബന്ധവും പാർട്ടി ലൈനിലുള്ള വിശ്വാസ്യതയും ആയിരുന്നു. പിണറായി അത് നന്നായി മുതലെടുത്തു. പാർട്ടി ലൈനിൽ നടത്തിയ എല്ലാ അതിക്രമങ്ങളിലും സംശയത്തിൻ്റെ മുന പി.ജയരാജനിലേക്കും സാമ്പത്തിക ക്രമക്കേടുകളുടെ സംശയ ദൃഷ്ടി ഇ.പി.ജയരാജനിലേക്കും ഒന്നുമറിയില്ല എന്ന ഭാവത്തിൽ തിരിച്ചുവിട്ടു. പല അക്രമക്കേസിലും പി.ജയരാജൻ നോട്ടപ്പുള്ളിയായി. പണമിടപാടുകളിൽ ഇ.പി.ജയരാജൻ മുൾമുകളിലായി .ഇവയിൽ നിന്നെല്ലാം പാർട്ടിയെ രക്ഷിക്കാൻ കാപ്സ്യൂളുമായി നടന്ന എം.വി.ജയരാജൻ പരിഹാസ്യനാകുകയും ചെയ്തു. പിണറായി ആകട്ടെ ആത്മാർത്ഥമായി ഇവർ മുന്നു പേരേയും രക്ഷിക്കാൻ ഒന്നും ചെയ്യാതെ സ്വന്തം അധികാരത്തെ മാത്രം നോക്കി നടന്നു. ഇത് എതിർപ്പിന് കാരണമായപ്പോൾ ജയരാജൻമാരെ തമ്മിൽ തല്ലിക്കാനായി ശ്രമം. അത് ഭാഗികമായി വിജയിച്ചതോടെ ഓരോരുത്തരായി മൂന്നു പേരും പരസ്പരം അകന്നു. ആ സമയം ഉപയോഗിച്ച് റിയാസ് എംഎൽഎയും മന്ത്രിയും ഒക്കെയായി. ഈ കളികൾ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തഴയപ്പെട്ട മൂന്നുപേരും പിന്നെ പാർട്ടിയിലുള്ള വലിയ നേതാവായ കൊടിയേരി ബാലകൃഷ്ണനെ സമീപിച്ചു. പിണറായിയെ വ്യക്തിപരമായി തള്ളിക്കളയാനും പാർട്ടി ലൈനിൽ അംഗീകരിക്കാനും കഴിയാതെ വന്ന കോടിയേരി പതിയെ ജയരാജൻമാരെ സ്വന്തം കൈവശം മെരുക്കി നിർത്താൻ ശ്രമിച്ചു.ഇതോടെ കോടിയേരിയുടെ മക്കൾ കുടുക്കുകളിൽ നിന്ന് കുടുക്കുകളിലേക്ക് വീഴുകയും മനസാന്നിധ്യം നഷ്ടപ്പെടുന്ന വിധം രോഗബാധിതനാകുകയും ചെയ്തു. കോടിയേരി തനിക്കൊരു തടസ്സമാകുമോ എന്ന സംശയവും പിണറായിക്കുണ്ടായി. ഒടുവിൽ ദുഃഖം കടിച്ചൊതുക്കി, സ്വയം പിൻവലിഞ്ഞ കോടിയേരി അപ്രതീക്ഷിതമായി മരണത്തിനും കീഴടങ്ങി.
പാർട്ടിയിൽ റിയാസ് വിഭാഗത്തിന് പിടിമുറുക്കാൻ സാധ്യത കുറവായിരിക്കുകയും ഭരണം നിയന്ത്രിക്കാൻ അവസരം ഉണ്ടായിരിക്കുകയും ചെയ്തതോടെ ജയരാജവിഭാഗങ്ങൾ വീണ്ടും സമ്മർദ്ദം ചെലുത്താൻ തുടങ്ങി. ഭരണ തലത്തിൽ തങ്ങളുടെ കാര്യങ്ങൾ നടപ്പിലാക്കാൻ ഒരാൾ ആവശ്യമാണെന്ന് വന്നു. ഭരണത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ആരും വരാതിരിക്കാനാണ് രണ്ടാം മന്ത്രിസഭയിൽ ഉന്നത നേതാക്കളെ മാന്ത്രിമാരാക്കാതെ ജനത്തിന് ഒരു മുൻ പരിജയവുമില്ലാത്ത സജിമാരെയൊക്കെ അവരോധിച്ചത് എന്ന് വ്യക്തമായി. ഇതോടെ വഴിയടഞ്ഞ ആ വിഭാഗം പഴയ താരം പി.ശശിയെ രംഗത്തിറക്കി. മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ നിയന്ത്രണം പി.ശശിക്ക് നൽകേണ്ടതായി വന്നു. കാരണം' പി ശശി നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരിക്കുമ്പോൾ ആണ് വൈദ്യുതി വകുപ്പിന് പേരിൽ വിവാദമായ ലാവലിൻ കേസിന് കാരണമായ അഴിമതിയാരോപണമുയരുന്നത്. അന്ന് വൈദ്യുതി വകുപ്പ് മന്ത്രി പിണറായി വിജയനായിരുന്നു. പിണറായിയുമായി ബന്ധപ്പെട്ട് ഉയർന്ന പല ആരോപണങ്ങൾ സംബന്ധിച്ച രേഖകളും വിവരങ്ങളും ശശിക്കറിയാം.
റിയാസ് പക്ഷത്തിനോട് പതറിയ പാർട്ടി ലൈൻ പക്ഷം ഭരണത്തിൽ സ്വാധീനം ചെലുത്താൻ കണ്ടെത്തിയ പ്രതിവിധിയും ആയുധവുമാണ് പി.ശശി. അവർക്കറിയാം പി.ശശിയെന്ന തന്ത്രജ്ഞനും സർവ്വജ്ഞാനിയുമായ വക്കീലിനെ രംഗത്തിറക്കിയാൻ നോ പറയാൻ പിണറായിക്കാകില്ല എന്ന്. നേരേ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നിയോഗിക്കണമെന്ന് പാർട്ടി ലൈൻ വിഭാഗം അവശ്യപ്പെട്ടു. കെണിഞ്ഞു പോയ പിണറായിയെ പിടിച്ചു നിർത്താതെ വഴിയില്ലെന്ന് തിരിച്ചറിഞ്ഞ റിയാസ് പക്ഷം ഒടുവിൽ മറ്റു വഴികൾ ഇല്ലാതെ സമ്മതിച്ചു. ഓഫിസിലെത്തിയ ശശി പണി തുടങ്ങി. സാക്ഷാൽ സഖാവ് നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിക്ക് പിണറായിയൊക്കെ വളരെ നിസ്സാര ഇരയാണ്. പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി മാറിയ പി.ശശി സാക്ഷാൽ പാർട്ടി ലൈൻ നടപ്പിലാക്കി തുടങ്ങി. പൊലീസിനെ കേന്ദ്ര സർക്കാർ ആഭിമുഖ്യമുള്ളതാക്കി മാറ്റിയതിലൂടെ ബി ജെ പി താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടു. അതോടെ ശശിബി ജെ പി ക്ക് വേണ്ടപ്പെട്ടവനായി. കോൺഗ്രസിനെതിരെ, പ്രത്യേകിച്ച് പിണറായിയുടെ മുഖ്യശത്രുവായ കെപിസിസി പ്രസിഡൻറ് കെ.സുധാകരനോട് വളരെ മൃദുസമീപനം കാണിക്കാൻ ശ്രമിച്ച ശശി, സുധാകരനും പിണറായിയും തമ്മിൽ ഏറ്റുമുട്ടാനുള്ള അവസരങ്ങൾ ഒരുക്കി ലൈവാക്കി നിർത്തുകയും ചെയ്തു. അഴിമതിയുടെയും അക്രമത്തിൻ്റെയും ആരോപണങ്ങളിൽ ആകെ മുങ്ങിയ പിണറായിയെ പി.ശശി വരച്ചവരയിൽ നിർത്തിക്കഴിഞ്ഞു. തങ്ങളുടെ പിടി അയഞ്ഞു എന്ന് ബോധ്യപ്പെട്ട റിയാസ് പക്ഷം പി.ശശി മുറുക്കുന്ന പിടിയിൽ നിന്നും കുതറി മാറാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് അൻവർ യുദ്ധം തുടങ്ങുന്നത്. യുദ്ധം ചുമ്മാ വിരട്ടാൻ പ്രഖ്യാപിച്ചതാണെങ്കിലും കൈവിട്ടു പോയി. മുറിഞ്ഞ മരക്കുറ്റിയുടെ കാര്യം നോക്കാൻ പോയി അതൊരു വിഷയമാക്കി ശശിക്ക് പണിയാൻ പോയ അൻവർ ഇളകി വന്ന തേനീച്ചക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ കുഞ്ഞാലിക്കുട്ടിയുടെ കുട്ടിലേക്കോ അതോ ജലീലിൻ്റെ മാളത്തിലേക്കോ അതുമല്ലെങ്കിൽ സാക്ഷാൽ റിയാസിൻ്റെ കോട്ടയിലേക്കോ ഓടിക്കയറുന്നതെന്നറിയാൻ കാത്തിരിക്കാം.
There is a power game going on in the CPM. Riaz and his team on one side and P. Shashi and Jayarajan on the other side